Wednesday, August 3, 2011

പവിത്രമായ ബന്ധങ്ങള്‍ തകരുമ്പോള്‍...

ഈ ലോകത്തില്‍ ഏറ്റവും പവിത്രമായ ചില ബന്ധങ്ങളാണ് അമ്മയും മകനും, അച്ഛനും മകളും, ഭര്‍ത്താവും ഭാര്യയും, ഒരു കാമുകനും കാമുകിയും തുടങ്ങിയവ. ഇന്ന് ഉച്ച വരെയും ഞാന്‍ ഇങ്ങനെയൊരു ബ്ലോഗ്‌ എഴുതാന്‍ വിചാരിച്ചിരുന്നില്ല. പലപ്പോഴും ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ എന്റെ മനസ്സിലിരുന്നു നീറി പുകഞ്ഞിട്ടുണ്ട്. ഞാന്‍ കുറെ വൈകി പോയെന്നു മനസിലാക്കുന്നു. പക്ഷെ ഇത് ഇങ്ങനെയെങ്കിലും ഇവിടെ പോസ്റ്റ്‌ ചെയ്തില്ലെങ്കില്‍ എനിക്ക് ഒരു മനസ്സമാധാനം കിട്ടില്ല.

പത്രങ്ങള്‍ എടുത്തു നോക്കുമ്പോള്‍ തന്നെ ഇന്നത്തെ കാലത്ത് കാണാന്‍ പറ്റുന്നത് പീഡന വാര്‍ത്തകളാണ്. കുറച്ചു ദിവസങ്ങളായി അതിനു ആക്കം കൂടുതലുമാണ്. പറവൂര്‍ പീഡന കേസ് ഇങ്ങനെ ചിന്തിക്കപ്പെടെണ്ടത് തന്നെയല്ലേ? ഈ കേസില്‍ ഒരു 16 വയസ്സായ , നമ്മുടെയൊക്കെ സഹോദരിമാരുടെ പ്രായമുള്ള ഒരു കുട്ടിയാണ് ഇത്തരത്തില്‍ പീഡിപ്പിക്കപെട്ടത്‌. അതും നൂറു ആളുകളില്‍ കൂടുതല്‍ പേര്‍ ആ ബാല്യം ഉഴുതു മറിച്ചത്. അതും പോരാതെ ഇതിനൊക്കെ കൂട്ട് നിന്നതും എല്ലാവര്ക്കും എത്തിച്ചു കൊടുത്തതും ജന്മം കൊടുത്ത പിതാവ് തന്നെയാകുമ്പോള്‍ മലയാളികളുടെ സംസ്കാരം എത്രത്തോളം താഴ്ന്നു പോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. എങ്ങനെയാണു ഇയാള്‍ക്ക് ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ തോന്നിയത്? സ്വന്തം മകളുടെ മുഖത്ത് നോക്കുമ്പോള്‍ ഒരു പിതാവിന് തോന്നേണ്ട വാത്സല്യം കാമമാകുമ്പോള്‍ ഇങ്ങനെയും സംഭവിക്കാം. എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത കൂടിയാകുമ്പോള്‍ അത് മകളായാലും, ഭാര്യയായാലും, കമുകിയായാലും, അവരെ നമ്മുടെ കളങ്കപെട്ട സമൂഹത്തില്‍ വിറ്റ് നേടിയാലും കുഴപ്പമില്ല എന്ന അവസ്ഥയാകുന്നു. 


ഒരു കുട്ടിയുടെ മനസ്സില്‍ രക്ഷിതാക്കളെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയെഴുതാന്‍ ഇത്തരം സംഭവങ്ങള്‍ വഴി വെച്ചേക്കാം. തനിക്കു ലഭിക്കേണ്ട സംരക്ഷണം, അത് നല്‍കേണ്ടവര്‍ തന്നെ ദുരുപയോഗം ചെയ്യുമ്പോള്‍ ഇങ്ങനെ മാറി ചിന്തിചില്ലെങ്കിലെ അല്‍ഭുതം ഉള്ളു. പഠിത്തവും കളികളും ജീവിതവും സ്വപ്നം കണ്ടു നടക്കേണ്ട ഈ ചെറു പ്രായത്തില്‍ അവരെ കുറ്റകൃത്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്‌ ഇന്നത്തെ നാണവും മാനവും അശേഷം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇത്തരം കുറച്ചു ജന്മങ്ങള്‍. ഇത്തരക്കാരെ നശിപ്പിക്കുനതിനു പകരം അവര്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന ഒരു നിയമം കൂടി ഈ നാട്ടില്‍ ഉള്ളപ്പോള്‍ ഇവിടെ ആര്‍ക്കും എന്തും ആകാം. മനോരമ പത്രത്തില്‍ ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു വന്നു കൊണ്ടിരിക്കുന്നു. അതില്‍ കണ്ടതാണ്, ഒരു പയ്യന്‍, സ്വന്തം അമ്മയുടെ ചിത്രങ്ങള്‍ ഒളിക്യാമറ വച്ച് പകര്‍ത്തി അത് ഇന്‍റര്‍നെറ്റില്‍ പരസ്യപ്പെടുത്തി പണം സമ്പാദിച്ചെന്നുളള വാര്‍ത്ത‍. ഈ സമൂഹത്തിനു എന്താണ് ബാധിച്ചിരിക്കുന്നത്? പത്തു മാസം ചുമന്നു നൊന്തു പെറ്റ അമ്മയെ പോലും കച്ചവടചരക്കാക്കുന്ന കുട്ടികള്‍.

ഒട്ടും തന്നെ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന മറ്റൊരു കാര്യമാണ് പ്രണയം. പ്രണയത്തിന്റെ മറവില്‍ നടക്കുന്ന കച്ചവടങ്ങള്‍ക്ക് കൈയും കണക്കുമില്ല. പ്രണയത്തിനു ചൂടേറുമ്പോള്‍ ആ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തല്‍ ആകുന്നു. കാമുകിയോട് സ്വയം കണ്ടു നിന്നെ ഓര്‍മ്മിക്കാന്‍ ആണെന്ന് പറഞ്ഞു നേരെ പോകുന്നത് ഇന്റര്‍നെറ്റ്‌ കഫെയിലെക്കോ സുഹൃത്തുക്കളുടെ അടുത്തേക്കോ തന്നെ. സൈറ്റ്കളില്‍ അപ്‌ലോഡ്‌ ചെയ്യലാണ് അടുത്ത പരിപാടി, അല്ലെങ്കില്‍ ബ്ലൂടൂത്ത് വഴി തന്റെ സുഹൃത്തുക്കള്‍ക്കും അത് വഴി നാട്ടിലെങ്ങും തന്റെ വീര സാഹസിക കഥ പരത്തല്‍. ഇതെല്ലാം കാമുകി അറിയുന്നതോ, എല്ലാവരും കണ്ടു, അവരുടെ പരിഹാസ നോട്ടങ്ങളും കമന്റ്‌കളും തന്റെ നേര്‍ക്ക്‌ വരുമ്പോള്‍. വൈകിപ്പോയി. ഒരൊറ്റ മാര്‍ഗം മാത്രം മുന്നില്‍, ആത്മഹത്യ. എല്ലാത്തില്‍ നിന്നും ഒരു രക്ഷപ്പെടല്‍. നഷ്ടപ്പെടുന്നത് അന്ന് വരെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്ക്. നേട്ടം ഉണ്ടാകുന്നതു ഇത്തരം കാര്യങ്ങള്‍ നെറ്റില്‍ പരതി വലയുന്നവര്‍ക്ക്. എന്തിനായിരുന്നു ഇത്? ആര്‍ക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യം.

No comments:

Post a Comment