Friday, October 14, 2011

ജീവിതം - ഒരു മിഥ്യയോ യാഥാര്‍ത്ഥ്യമോ?

ഈ ബ്ലോഗ്‌ ഇന്ന് വൈകുന്നേരം ഏഴര വരെ എഴുതണമെന്നുള്ള ഒരു തോന്നലും ഉണ്ടായിരുന്നില്ല.

ഇന്ന് നല്ല മഴ ആയിരുന്നു. മഴ എന്ന് പറയുമ്പോള്‍ കോരിച്ചൊരിയുന്ന മഴ. അമ്മ പറയുന്നതൊക്കെ എതിര്‍ക്കാനുള്ള ഒരു തോന്നല്‍ ജന്മനാ തന്നെ എന്നില്‍ ഉടലെടുത്തതിനാലും, എങ്ങോട്ടെങ്കിലും പോകുമ്പോള്‍ കൈയില്‍ എന്തെങ്കിലും പിടിക്കുന്ന പഴഞ്ചന്‍ ഏര്‍പ്പാടുകളോട് പണ്ട് മുതലേ പുച്ഛം ആയതിനാലും ആയിരിക്കാം, രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ 'കുട എടുത്തോ കണ്ണാ' എന്ന് അമ്മ പറഞ്ഞപ്പോള്‍ 'വേണ്ടാ' എന്ന് പറഞ്ഞത്. എന്തായാലും കുട എടുക്കാതെ ഇറങ്ങി പോന്നത് ഒരു തെറ്റായി പോയി എന്ന് വൈകിട്ട് ഒരു ഏഴു മണി വരെയും എനിക്ക് തോന്നിയില്ലായിരുന്നു, എന്റെ ഒരു സുഹൃത്തിനെ നടക്കാവ് വെച്ച് കാണുന്നത് വരെ.വന്നു നിന്ന ബസില്‍ കയറാതെ അവനോടു സംസാരിച്ചു നിന്ന എനിക്ക് അപ്പോള്‍ ഒരു മഴ വരുന്നതായി തോന്നിയത് പോലുമില്ല. സംസാരിച്ചു തുടങ്ങി ഒരു രണ്ടു മിനിട്ടിനുള്ളില്‍ ശക്തമായ മഴ പെയ്യാനും തുടങ്ങി. മഴയില്‍ നിന്ന് രക്ഷപെടാന്‍ ഞങ്ങള്‍ രണ്ടു പേരും ഓടി അപ്പുറത്തുള്ള ബസ്‌ സ്റ്റോപ്പില്‍ കയറി.

ബസ്‌ സ്റ്റോപ്പില്‍ ആളുകള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നു. കോര്‍പറേഷന്‍ന്റെ ബസ്‌ സ്റ്റോപ്പ്‌ ആയതിനാല്‍ തന്നെ, ഉള്ളില്‍ എഫ് എം അവതാരികയുടെ ചളികളുടെ കൂടെ മഴവെള്ളത്തിനു ഊര്‍ന്നിറങ്ങാന്‍ പാകത്തിനുള്ള പഴുതുകളും മേല്‍ക്കൂരയ്ക്ക് ഉണ്ട്. ആയതിനാല്‍ പുറത്തു മഴ കൊണ്ട് നില്‍ക്കുന്നതാണോ, അതോ, അകത്തു മഴവെള്ളം തലയില്‍ വീഴുന്നത് സഹിച്ചു നില്‍ക്കുന്നതാണോ നല്ലത് എന്ന ഒരു ആശയ കുഴപ്പം ഉണ്ടായി. സഹനമാണ് ജീവിതത്തെ ജീവിതമാക്കുന്നത്  എന്നൊക്കെ പറഞ്ഞ പലരെയും മനസ്സില്‍ ഓര്‍ത്തു കൊണ്ട്, കോര്‍പറേഷന്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ ആ ബസ്‌ സ്റ്റോപ്പില്‍ തന്നെയങ്ങ് നിന്നു.

ഈ സമയത്താണ് നമ്മുടെ കഥാനായകനെ ഞാന്‍ കാണുന്നത്. അദ്ദേഹം, ഈ പെരുമഴയത്തും എവിടെയെങ്കിലും കയറി നില്‍ക്കുന്നതിനു പകരം റോഡ്‌ ക്രോസ് ചെയ്യുകയാണ്, അതും ചാടി ചാടി. കഥാനായകന്‍ ഒരു തവള തന്നെയാണ്, കേട്ടോ. വാഹനങ്ങളുടെ തിരക്ക് കുറഞ്ഞ സമയമായതിനാലും മഴ കാരണം അധികം സ്പീഡില്‍ വണ്ടികള്‍ പോകാതിരുന്നതിനാലും വല്യ കുഴപ്പങ്ങളൊന്നും കൂടാതെ റോഡിന്‍റെ നടുവില്‍ എത്തി ചേരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മനുഷ്യരെ പോലെ തന്നെ വാഹനം വരുന്നുണ്ടോ എന്ന് നോക്കി വീണ്ടും ക്രോസ് ചെയ്യാന്‍ നോക്കിയ അദ്ദേഹത്തിന്റെ കാലിലുടെ ഒരു കാര്‍ ആണ് ആദ്യം കയറിയത്. റോഡിന്‍റെ നടുവില്‍ മനുഷ്യരെ കണ്ടാല്‍ പോലും ഒന്ന് ബ്രേക്ക്‌ ചെയ്യാന്‍ മടി കാണിക്കുന്ന വാഹനങ്ങളുടെ മുന്നിലേക്ക്‌ ഒരു തവള വന്നു പെട്ടാലുള്ള സ്ഥിതി എന്തായിരിക്കും? ഒരു രണ്ടു മൂന്നു വാഹനങ്ങള്‍ കൂടി കടന്നു പോകേണ്ട സമയമേ വേണ്ടി വന്നുള്ളൂ നമ്മുടെ കഥാനായകന്റെ ദാരുണമായ മരണത്തിന്. അത്രയും നേരം എങ്ങനേലും നമ്മുടെ നായകനെ ഒന്ന് മറുകണ്ടം എത്തിക്കണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ച പലരുടെയും (എന്റെയും) പ്രാര്‍ത്ഥനകള്‍ നിഷ്കരുണം തള്ളി കളഞ്ഞ് ദൈവം അദേഹത്തെ അങ്ങ് കൊണ്ട് പോയി.

നായകന്‍ തന്നെ മരിച്ചു പോയ സ്ഥിതിക്ക് ഇനി ഞാന്‍ ഈ ബ്ലോഗ്‌ പോസ്റ്റ്‌ തുടരുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. നമ്മുടെ കഥാനായകന് നിത്യശാന്തി നേര്‍ന്നു കൊണ്ട് നിര്‍ത്തുന്നു...

No comments:

Post a Comment