Friday, August 17, 2012

അവന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും???

ഈ കാര്യം ഒന്ന്‍ പോസ്റ്റ്‌ ചെയ്യണം എന്ന് വിചാരിച്ചിട്ട് രണ്ടു മൂന്നു ദിവസമായി , എഴുതാന്‍ ഇരിക്കുന്ന  സമയത്ത് എന്തോ, മനസ്സ് ഒന്ന്‍ പിന്നോക്കം വലിച്ചു. കഥ കുറച്ചു കൂടി നീട്ടാനായിരിക്കാം. എന്തായാലും പറഞ്ഞു വരുന്നത് ഒരു പട്ടിക്കുട്ടിയുടെ കഥയാണ്, കഥയല്ല, ജീവിതം.

അവനെ ഞാന്‍ കുറെ നാളായി കാണുന്നു. ആദ്യമൊന്നും വലിയ അടുപ്പം തോന്നിയിരുന്നില്ല, കാരണം ആള്‍ വല്യ ഗ്ലാമര്‍ താരമൊന്നുമല്ല, തെരുവില്‍ അലഞ്ഞു നടക്കുന്നവനാണ്. മൊത്തം പൊടിയൊക്കെ അടിച്ചു മണ്ണിന്റെ നിറമുള്ള ഒരു പട്ടിക്കുഞ്ഞ്‌..... ഒരു നാല് ദിവസം മുന്‍പാണ് അവനെ ശരിക്കും ഒന്ന് ശ്രദ്ധിക്കുന്നത്. നടക്കാവ് ബസ്‌ സ്റ്റോപ്പ്‌ പരിസരത്താണ് ആശാന്റെ സ്ഥിരം കുറ്റിയടിപ്പ്. അന്നും ഓഫീസ് കഴിഞ്ഞു വീട്ടിലേക്കുള്ള വഴിയില്‍ അവനെ ഞാന്‍ കണ്ടു.

ഒരാളുടെ പിന്നാലെ കളിക്കാനുള്ള ആഗ്രഹവുമായി ഓടുകയാണ് അവന്‍. ആ മനുഷ്യന്‍ അവനെ വിരട്ടി ഓടിച്ചു. കുറച്ചു പിന്നോട്ട് പോയി നിന്ന ശേഷവും നമ്മുടെ നായകന് നില്‍ക്കപൊറുതി ഇല്ല. അതിനിടയില്‍ രണ്ടു കുട്ടികള്‍ അവനുമായി കളിയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അവരുടെ മാതാവ് അവരെ പിന്തിരിപ്പിച്ചു . പാവം, അങ്ങനെ നില്‍ക്കുമ്പോളാണ് മതിലിനു മുകളിലുടെ നടക്കുന്ന സ്ഥിരം ശത്രു പൂച്ചയെ കാണുന്നത്. എന്തെങ്കിലും ഷോ കാണിക്കണ്ടേ എന്ന് വിചാരിച്ചിട്ടാകണം, മൂപ്പര്‍ ഓടിപ്പോയി പൂച്ചയുടെ നേരെ രണ്ടു കുര. സംഭവം സത്യമാണ്, പൂച്ചയ്ക്ക് നമ്മുടെ നായകനേക്കാള്‍ വലുപ്പം ഒക്കെയുണ്ട്, എന്നാലും ഒരു പട്ടിയല്ലേ കുരയ്ക്കുന്നത്, ആ ഒരു പരിഗണനയെങ്കിലും കൊടുക്കണ്ടേ .. എവിടുന്ന്‍ .. പൂച്ച ഒട്ടും മൈന്‍ഡ് ചെയ്യാതെ അവിടെ തന്നെ ഇരുന്നു.

നമ്മുടെ നായകനുണ്ടായ നാണക്കേടിന് കയ്യും കണക്കുമുണ്ടോ.. വീണ്ടും അവിടെ നിന്ന് രണ്ടു കുര കൊടുത്തെങ്കിലും പിന്നെയും നാണം കെട്ടു. അവസാനം നിവൃത്തിയില്ലാതെ യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങി ഒരു മൂലയിലേക്ക് ഒതുങ്ങി ഇരുന്നു. നേരം ഇരുട്ടി വരുന്നു, മഴക്കാറും ഉണ്ട്. ആനവണ്ടി വരുന്നതും കാത്തു നില്‍ക്കുകയാണ് ഞാന്‍. പിന്നെ നോക്കുമ്പോള്‍ ആശാന്‍ റോഡിന്‍റെ സൈഡില്‍ നില്‍ക്കുകയാണ്. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളെയും നോക്കി എന്തിലോ മുഴുകിയുള്ള നില്‍പ്പ്. ഇത്രയും നേരം ഉണ്ടായിരുന്നതിനെക്കാള്‍ കുറച്ചു കൂടുതല്‍ അടുപ്പം അപ്പോഴാണ് എനിക്ക് ഉണ്ടായത്. മത്സരിച്ച് പായുന്ന ലോകത്തെ നോക്കി കൌതുകത്തോടെ നില്‍ക്കുന്ന ആ പട്ടിക്കുഞ്ഞ്‌., ഞാന്‍ കണ്ട കാഴ്ചകളില്‍ വെച്ച് ഏറ്റവും മികച്ചത് എന്ന് പറയാം. ആ കാഴ്ച ഒപ്പിയെടുക്കാന്‍ എനിക്ക് സാധിച്ചില്ല എന്നതാകാം എന്റെ ജീവിതത്തിലെ നഷ്ടമുഹൂര്‍തങ്ങളില്‍ ഒന്ന്.

പെട്ടെന്നാണ് അവന്റെ ശ്രദ്ധ അത് വഴി പോയ ഒരാളുടെ മേല്‍ പതിഞ്ഞത്. കളിയുടെ പ്രായം വിട്ടു മാറാത്തതിനാലാകാം അയാളുടെ പിറകെയും അവന്‍ വെച്ച് പിടിച്ചു. തിരിഞ്ഞു നിന്ന അയാള്‍ നിലത്തു നിന്ന് ഒരു കല്ല്‌ എടുത്തു അവനെ എറിഞ്ഞു. പ്രായം കാഴ്ച്ചയെ മറച്ചതു കൊണ്ടാണോ എന്നറിയില്ല, കല്ല്‌ വേറെ എങ്ങോട്ടോ ആണ് പോയത്. തിരിഞ്ഞു നടന്ന അയാളുടെ പിറകെ വീണ്ടും വെച്ച് പിടിച്ചു നമ്മുടെ നായകന്‍.. അയാള്‍ വീണ്ടും തിരിഞ്ഞു, ഇപ്രാവശ്യം ഉന്നം തെറ്റിയില്ല. കൃത്യം അവന്റെ ഒട്ടിയ വയറിനു മേല്‍ തന്നെ ഏറു കൊണ്ടു. ഒരു വലിയ മോങ്ങലുമായി അവന്‍ തിരിഞ്ഞു ഓടിപ്പോയി , എന്റെ കണ്ണുകള്‍ക്ക് അളക്കാന്‍ പറ്റുന്നതിനേക്കാള്‍ ദൂരത്തേക്ക്.

പിന്നെ ഇന്ന് വരെ ഞാന്‍ അവനെ കണ്ടിട്ടില്ല. സ്ഥിരം സ്ഥലങ്ങളിലും പോകുന്ന വഴികളിലും എന്റെ കണ്ണുകള്‍ അവനെ അന്യേഷിചെങ്കിലും കണ്ടില്ല. ആ കല്ല്‌ എടുത്ത് എറിഞ്ഞ ആളോട് തീര്‍ത്താല്‍ തീരാത്ത ദേഷ്യമുണ്ട്, പക്ഷെ, അയാളെയും പിന്നെ കണ്ടു കിട്ടിയില്ല അയാളെ കണ്ടാല്‍ ഒന്ന് ചോദിക്കണമെന്നുണ്ട്, എന്തിനു അങ്ങനെ ചെയ്തുവെന്ന്. അയാള്‍ക്ക്‌ ഒരു പക്ഷെ ജീവിതത്തിലെ ഏറ്റവും  ചെറിയ ഒരു കാര്യമായിരിക്കാം ഇത്, എനിക്ക് ഇച്ചിരി കൂടി വലിയ കാര്യമാണ്. ഇപ്പോഴും ഞാന്‍  ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്, അവന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും???

Tuesday, February 21, 2012

അന്തമില്ലാത്ത യാത്രകള്‍......

 കിടിലന്‍ ടൈറ്റില്‍, അല്ലെ? എന്താ, ല്ലേ ടോ.. എന്നെ കൊണ്ട് പണ്ട് തൊട്ടേ ഒരു രക്ഷയും ഇല്ല. ഇടയ്ക്കിടയ്ക്ക് സാഹിത്യത്തിന്‍റെ അന്തരാത്മാവ് തേടി ഞാന്‍ ഭ്രാന്തമായ വഴികളിലുടെ സഞ്ചരിക്കാറുണ്ട്. അനന്തമായ ഇരുട്ടിന്റെ കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെ നഗ്നപാദനായി ഞാന്‍ സഞ്ചരിക്കാറുണ്ട്, ഒരിക്കലും കണ്ടു പിടിക്കാന്‍ സാധ്യതയില്ലാത്ത 'ഞാന്‍' എന്ന പദത്തിന്റെ പൂര്‍ണമായ അര്‍ഥം തേടി ഞാന്‍ നടക്കാറുണ്ട്. 'സൊ വാട്ട് ഈസ്‌ ദി പോയിന്റ്‌, യു ആര്‍ കമിംഗ് ടു?' എന്ന് ചോദിച്ചു കഴിഞ്ഞാല്‍ എനിക്ക് ഉത്തരം മുട്ടി പോകും. ഇത് കണ്ടെങ്കിലും ആര്‍ക്കെങ്കിലും അലിവു തോന്നി 'ടാ, നീ തരക്കേടില്ലാതെ, അല്ല, നന്നായി എഴുതുന്നുണ്ടല്ലോ, ഈ പത്രത്തിന്റെ മെയിന്‍ എഡിറ്റര്‍ ആയിക്കോ' എന്നൊക്കെ പറഞ്ഞു കിട്ടിയാലോ? ആഹ, ഞാന്‍ തകര്‍ക്കും.

സ്വപ്‌നങ്ങള്‍ കാണൂ, കാണുന്ന സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കൂ, അവ ആകാശത്തില്‍ ഉയര്‍ന്നു പറക്കട്ടെ.. എന്റെ വായില്‍ നിന്നുതിര്‍ന്ന മുത്ത്‌ മണികളല്ല, ഏതോ ഒരുവന്റെ ഫോര്‍വാര്‍ഡട് എസ് എം എസ് തര്‍ജമ ചെയ്തതാണ്. ഇതില്‍ എനിക്ക് മനസ്സിലാകാഞ്ഞതു ഈ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയാല്‍  അവ എങ്ങോട്ടെങ്കിലും ഒക്കെ പറന്നങ്ങു പോയാലോ? പിന്നെ ആ സ്വപ്നം വീണ്ടും വരണം എന്നില്ലല്ലോ. ചളി ആയിട്ട് തോന്നിയോ? ലോകത്തിന്റെ ഒരു പോക്ക്... വെറുതെ ഇരിക്കുന്നവര്‍ എന്തെങ്കിലും അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍  ഉണ്ടാക്കി പെടടയ്ക്കുകയാ. അതില്‍ സംശയം ഉന്നയിക്കുന്നവര്‍ ചളീസ്, ല്ലേ? എന്തേലും ആയികൊട്ടെ, ഇനിയിപ്പോ ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് പ്രശ്നങ്ങള്‍ വേണ്ട.

ഇന്ന് ഓഫീസില്‍ കമ്പനിയെ പറ്റി പഠിക്കാന്‍ സിംഗപോരില്‍ നിന്നും കുറച്ചു ആള്‍ക്കാര്‍ വന്നിരുന്നു. കണ്ടാല്‍ അറിയാം, തനി മല്ലൂസ്. പക്ഷെ, ഇരിപ്പും നടപ്പും കണ്ടാല്‍ സായിപ്പന്മാര്‍ തോറ്റു പോകും. സോഷ്യല്‍ മീഡിയയെ കുറിച്ചുള്ള ചര്‍ച്ച വന്നപ്പോള്‍, ഉദാരമതിയായ ഞങ്ങളുടെ സ്വന്തം എച് ആര്‍ മാനേജര്‍, ശ്രീമതി നന്ദിത, എന്നെയും കൂടി വിളിപ്പിച്ചു. ചെന്ന് കയറുമ്പോള്‍ തന്നെ എല്ലാ കഴുകന്‍ കണ്ണുകളും എന്റെ നേര്‍ക്ക്‌, ഈശ്വരാ , എന്താണാവോ എന്ന് വിചാരിക്കുമ്പോള്‍ ആണ് നന്ദിത മാഡത്തിന്റെ അടുത്ത വെടി, എന്റെ നെഞ്ചത്ത് തന്നെ. 'ദിസ്‌ ഈസ് അജിന്‍, അവര്‍ സോഷ്യല്‍ മീഡിയ മാനേജര്‍'.

അറിയാതെ എന്റെ വായ തുറന്നു പോയ നിമിഷം. എല്ലാവരുടെയും കണ്ണുകള്‍ പുറത്തു ചാടിയ നിമിഷം, പലരുടെയും ചുണ്ടുകളില്‍ പുച്ഛത്തിന്റെ ചെറിയൊരു  ലാഞ്ചന മിന്നി മറഞ്ഞ നിമിഷം. ആ നിമിഷത്തിന്റെ ഒടുക്കത്തില്‍ സിംഗപോര്‍ സായിപ്പന്മാരുടെ വായില്‍ നിന്ന് അനര്‍ഗള നിര്‍ഗളമായി ആംഗലേയ ഭാഷ പ്രവഹിച്ചു തുടങ്ങി. ഒരു ധൈര്യത്തിന് വേണ്ടി എന്റെ കൈകള്‍ പാന്റിന്റെ പോക്കറ്റിലേക്ക്. അവര്‍ പറയുന്നതിന്റെ ഇടയ്ക്ക് എന്റെ മുഖത്ത് നോക്കുമ്പോള്‍  'യാ' എന്നൊരു ശബ്ദം എന്റെ വായില്‍ നിന്ന് പുറത്തേക്ക്. അങ്ങനെ  രണ്ടു മിനിട്ട് ഇടവേളകളില്ലാത്ത സംഭാഷണങ്ങള്‍ക്ക് ശേഷം ഉത്തരം പറയാനുള്ള ഊഴം എന്റേത്.

ജനനീ ജന്മഭുമി, ഇംഗ്ലീഷ് സാമ്രാജ്യം തുലയട്ടെ, എന്ന് രണ്ടു മുദ്രാവാക്യങ്ങള്‍ മനസ്സില്‍ വിളിച്ച്, നമ്മുടെ മാതൃഭാഷയില്‍ ഒരു അലക്കങ്ങു അലക്കി. ഉസ്താദ്‌ ഫ്ലാറ്റ് ആകാന്‍ ഇത് ആറാം തമ്പുരാന്‍ അല്ലാത്തത് കൊണ്ട്, മൂന്നു സിംഗപോര്‍ ഉണ്ട കണ്ണുകള്‍ എന്നെ നോക്കി പുറത്തേക്ക് വരുന്നത് ഞാന്‍ കണ്ടു. അതോടെ ഞാന്‍ നിര്‍ത്തി. നമ്മുടെ പ്രിയ നന്ദിത മാഡത്തിന്റെ വക തര്‍ജമ വന്നപ്പോള്‍ തള്ളി വന്ന ഉണ്ട കണ്ണുകള്‍ പിന്‍വലിഞ്ഞു. 'ഇനി ഒന്നും പറയല്ലേ' എന്ന തരത്തില്‍ പലയിടത് നിന്നും നോട്ടങ്ങള്‍., അതോടെ എല്ലാവരോടും തല കുലുക്കി പോകാന്‍ അനുവാദം ചോദിച്ചു ഞാന്‍ പുറത്തേക്ക്.

പുറത്തേക്ക് ഇറങ്ങുമ്പോഴും സംശയങ്ങള്‍ അല തല്ലുകയായിരുന്നു മനസ്സില്‍., കണ്ടാല്‍ തികഞ്ഞ മല്ലൂസ്, എന്നിട്ട് മലയാളം കേട്ടപോള്‍ അവനൊക്കെ അല്ഫുതം. അതിലെ പൊക്കം കുറഞ്ഞു കരിഞ്ഞവനെ കണ്ടാല്‍ അറിയാം അവന്റെ പേര് ഇപ്പോള്‍ ആര്‍ എ ജപ്പാന്‍ ആണെന്ന്.  കാലത്തിന്റെ പോക്ക്, ഒരു അന്തമില്ലാത്ത പോക്ക് തന്നെ. 

Wednesday, February 1, 2012

വളരുന്ന ലോകം, നശിക്കുന്ന പൈതൃകം...


പൈതൃകം.. കേട്ട് കാണാന്‍ വഴിയുണ്ട്, ല്ലേ ആ വാക്ക്. നമ്മുടെ പൂര്‍വികന്മാര്‍ കണ്ടു പിടിച്ച വാക്ക്. ഇന്നത്തെ സമൂഹം നശിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്ക്. വാക്ക് മാത്രമാണോ നശിപ്പിക്കുന്നതെന്ന് ചോദിച്ചാല്‍, അല്ല. പറയുവാന്‍ പലതുമുണ്ടെങ്കിലും, ഇന്ന് പറയുവാന്‍ ആഗ്രഹിക്കുന്നത്, കോണ്‍ക്രീറ്റ് കെട്ടിടങ്ങളേയും അവ മൂലം നശിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിയെയും കുറിച്ച് മാത്രം.

ഭൂമി കൈയേറല്‍ ഇന്നും ഇന്നലെയും ആരംഭിച്ച ഒരു വന്‍ സംഭവം ഒന്നുമല്ല. എന്നാല്‍ അതിനു മേലുള്ള ഭൂ മാഫിയയുടെ കടന്നു കയറ്റം ആരംഭിച്ചിട്ട് അധിക കാലങ്ങള്‍ ആയിട്ടില്ല. ഇന്ന് ഭൂമി ഒരു കച്ചവടച്ചരക്കാണ്. ആര്‍ക്കു വേണമെങ്കിലും എന്ത് വേണമെങ്കിലും ചെയ്യാവുന്ന ഒരു ആധുനിക കച്ചവടച്ചരക്ക്. ഭൂമി വാങ്ങുന്നതും അതില്‍ കെട്ടിടങ്ങള്‍ പണിയുന്നതും ഇന്നലെയും നടന്നിരുന്നത് തന്നെയാണ്. ഭൂമി എന്നൊരു ഗോളം ഉള്ളത് തന്നെ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ജീവിക്കുവാന്‍ വേണ്ടി തന്നെയാണല്ലോ. പക്ഷ, ജീവിക്കുവാന്‍ വേണ്ടി ഈ ഭൂമിയുടെ ഒരു വ്യവസ്ഥയെ തന്നെ തകര്‍ക്കുന്നത് നല്ലതാണോ?

എവിടെ നോക്കിയാലും കെട്ടിടങ്ങളാണ്, പല നിലകളിലായി മാനം മുട്ടെ വളരുന്ന കെട്ടിടങ്ങള്‍. ഇതൊക്കെ കെട്ടി പോക്കുന്നതോ, തണല്‍ മരങ്ങളും മറ്റും നശിപ്പിച്ചിട്ടും. എന്താണ് നേട്ടം? കെട്ടിപ്പൊക്കുന്നവര്‍ക്കു നേട്ടമാണ്. മറിച്ചു വില്ക്കുമ്പോഴും വാടകയ്ക്ക് കൊടുക്കുമ്പോഴും എങ്ങനെയായാലും, കൊടുത്തതിന്റെ ഇരട്ടി തിരിച്ചു കിട്ടും. പിന്നെന്തു നോക്കണം, എന്ത് തണല്‍, എന്ത് മരം, എന്ത് ജീവന്‍. എല്ലാം പണത്തിന്റെ മേല്‍ അധിഷ്ടിതം. ഒരു മരം നട്ട് വളര്‍ത്താനുള്ള പാട് പണ്ടത്തെ ആള്‍ക്കാരോട് ചോദിച്ചാല്‍ അറിയാം. ഇന്നത്തെ സമൂഹത്തിനു എന്ത് അറിയാം? ജീവിക്കുന്നത് തന്നെ കെട്ടിപൊക്കി വെച്ച ഫ്ലാറ്റ് മുറികളില്‍. തൊട്ടടുത്ത റൂമിലെ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ പോലും അറിയേണ്ട ആവശ്യമില്ല.

ഭൂമാഫിയകള്‍ക്ക്‌ കീഴ്പെട്ടു കൊടുക്കുമ്പോളും , നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ഈ ജീവിതം കൊണ്ടെന്താണ് നാം നേടുന്നത്? ഇനി ഈ ഭൂമിയെ മുതലെടുത്ത്‌ കൊണ്ട് ജീവിക്കുന്നവര്‍ക്ക് വേണ്ടി ഒരു വാക്ക്.. നിങ്ങള്‍ നശിപ്പിക്കുന്നത് ചെറിയ ഒരു സമൂഹത്തെ മാത്രമല്ല, പക്ഷെ, നിങ്ങള്‍ ജീവിച്ചു കൊണ്ടിരിക്കുന്ന ഈ ഭൂമിയെ തന്നെയാണ്, വ്യക്തമായി പറഞ്ഞാല്‍, സ്വയം കുഴി തോണ്ടല്‍.

(അടിക്കുറിപ്പ്: ഞാനും ഈ സമൂഹം നയിക്കുന്ന വഴികളിലുടെ സഞ്ചരിക്കുന്നു, എന്നെങ്കിലും...)

ആശയത്തിന് കടപ്പാട്: ശ്രീ ജമാലുദ്ധീന്‍ ഏലിയാസ്‌ ജെ.കെ

Thursday, January 12, 2012

ബസിലെ പുരുഷ സാമ്രാജ്യം

ഈ ഒരു പോസ്റ്റിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നു എനിക്ക് ഒരു പിടിത്തവുമില്ല. ഇത് ആരെയും മനപൂര്‍വം താറടിച്ചു കാണിക്കണമെന്ന് വിചാരിച്ചു എഴുതുന്നതല്ല, അങ്ങനെ നിങ്ങള്‍ക്ക് ഒരാള്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അത് തികച്ചും സ്വാഭാവികം മാത്രം.

എന്നാ അങ്ങട് തുടങ്ങാം, ല്ലേ? ഒരു സാധാരണ മലയാളിയുടെ ഔദ്യോഗിക വാഹനം ഏതെന്നു ചോദിച്ചാല്‍ ഒരുത്തരമേ കിട്ടൂ. ബസ്‌. ഈ ബസിലെ യാത്രകള്‍ എന്ന് പറയുന്നത് ഒരു വല്യ സംഭവം തന്നെയാ, ട്ടോ. ഒന്നാമത്, വിവിധ തരം ആള്‍ക്കാരുടെ ഒരു സംഗമ വേദിയാണ് ബസ്‌. , രണ്ടാമത്, പല ആള്‍ക്കാരുടെയും സ്വഭാവം മനസ്സിലാക്കാനുള്ള ഒരു അവസരം നിങ്ങള്‍ക്ക് ഈ യാത്രകളില്‍ ലഭിക്കും. പണ്ട് തൊട്ടേ ശരണം ബസ്‌ യാത്ര തന്നെ ആയതിനാല്‍ പല തരത്തിലുള്ള സ്വഭാവക്കാരെ കണ്ടറിയാന്‍ നോമിന് സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉള്ള ചില പ്രത്യേക സ്വഭാവക്കാരുടെ വയസ്സ് അനുസരിച്ചുള്ള ലിസ്റ്റ് താഴെ കൊടുക്കുന്നു.

1 . പ്രായം 15 -22  വരെ.

ഇവര്‍ക്ക് സീറ്റ്‌ കിട്ടിയാലും ഇരിക്കാന്‍ താല്പര്യമുണ്ടാകില്ല. നില്ക്കാന്‍ മുന്‍ഗണന സ്ത്രീകളുടെ തൊട്ടു പിന്നിലാണ്. സ്ത്രീകള്‍ എന്ന് പറയുമ്പോള്‍ ഇന്ന പ്രായം എന്നൊന്നുമില്ല, ഒരു 15  വയസ്സ് തൊട്ടു 40  വയസ്സ് വരെയുള്ള സ്ത്രീകള്‍  ഇവരുടെ ഇരകളാണ്. അങ്ങനെ തൊട്ടും ഉരുമ്മിയും നന്നായി 'സ്നേഹിക്കാന്‍' ഇവര്‍ക്ക് വല്യ താല്‍പര്യമാണ്.

2 . പ്രായം 23 -30  വരെ.

ഇവരില്‍ ദ്വന്ദവ്യക്തിത്വം വരെ കാണാറുണ്ട്. ചിലപ്പോള്‍ സൌമനസ്യരായും മറ്റു ചിലപ്പോള്‍ കണ്ണില്‍ ചോരയില്ലാത്ത ക്രൂരന്മാരായും ഇവര്‍ മാറും. ഏകദേശം ഒരു 'അന്ന്യന്‍' മോഡല്‍..., ഇതില്‍ ചിലര്‍ക്ക് വൃദ്ധന്മാരോട് പുച്ഛഭാവം ആയിരിക്കും. വയസ്സ് ഇത്രയേ ഉള്ളെങ്കിലും കിട്ടിയ സീറ്റ്‌ മറ്റാര്‍ക്കെങ്കിലും വിട്ടു കൊടുക്കാന്‍ ഇതില്‍ ചിലരെങ്കിലും വിമുഖത കാട്ടാറുണ്ട്‌.., ബസില്‍ നില്‍ക്കുമ്പോള്‍, തിരക്കാണെങ്കില്‍, മറ്റുള്ളവരെ ചവുട്ടുന്നതും ഉന്തുന്നതും ഇവര്‍ക്ക് ഒരു ഹരമാണ്. പക്ഷെ, ഈ പ്രായത്തില്‍ ഉള്ള ഭൂരിപക്ഷവും നല്ലവരായിരിക്കും. ഞാനും ഈ പ്രായത്തിലാണെ..

3 . പ്രായം 30 -50  വരെ.

ഇക്കൂട്ടത്തില്‍ സീറ്റ്‌ മോഹികള്‍ ആണ് കൂടുതലും. ഒരു സീറ്റ്‌ ഒഴിഞ്ഞു കണ്ടാല്‍ അവിടെ ഇക്കൂട്ടരുടെ ഒരു അടിപിടി തന്നെ നടന്നേക്കും. സാമര്‍ത്ഥ്യം ഉള്ളവന്‍ സീറ്റ്‌ നേടും. ഇല്ലാത്തവന്‍ പല്ലിറുമ്മി സൈഡില്‍ നില്‍ക്കും. ഇവരില്‍ കാണപ്പെടുന്ന മറ്റൊരു വിഭാഗം കുടിയന്മാരാണ്. കൈലി മുണ്ടും, ഷര്‍ട്ടും ആയിരിക്കും ഭൂരിപക്ഷ വേഷം. ഇവര്‍ ബാക്കിയുള്ളവര്‍ക്ക് തലവേദന ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. കണ്ടക്ടറെ ചീത്ത വിളിച്ചും, ചാഞ്ഞ്‌ നില്ക്കണ മരം പോലെ 
ഇരിക്കുന്നവരുടെ മേലേക്ക് നിന്നും, വിവിധ സര്‍ക്കസ് കളികള്‍ കളിച്ചും ഇവര്‍ അഴിഞ്ഞാടും. ഈ പ്രായത്തിലും സ്ത്രീ മോഹികള്‍ക്ക് കുറവുണ്ടാകില്ല.

4 . പ്രായം 50ന് മുകളില്‍.

നാം തഴയുന്നവര്‍., ഭൂരിപക്ഷവും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉള്ളവരായിരിക്കും. പക്ഷെ, ബാക്കിയുള്ള വിഭാഗക്കാര്‍ ഇവരെ തീര്‍ത്തും അങ്ങ് ഒഴിവാക്കും. ഇവര്‍ക്ക് വേണ്ടിയുള്ള സീറ്റ്‌ പോലും പലരും ഒഴിഞ്ഞു കൊടുക്കാറില്ല, പല വട്ടം നിര്‍ബന്ധിച്ചാല്‍ ഒന്ന് എഴുന്നെറ്റാലായി. ഇവരില്‍ അധികവും സാധുക്കള്‍ ആയിരിക്കുമെങ്കിലും നല്ല പേര് കളയാന്‍ വേണ്ടി ചില വിരുതന്മാര്‍ ഇവര്‍ക്കിടയിലും ഉണ്ട്.

ഇവരൊക്കെ കൂടി ചേര്‍ന്നതാണ് ബസിലെ പുരുഷ സാമ്രാജ്യം. ഈ സാമ്രാജ്യത്തിന്റെ നേടും തൂണുകളായി ഡ്രൈവറും, കണ്ടക്ടറും, പിന്നെ കിളിയും. ഇവരെ കുറിച്ച് മറ്റൊരു പോസ്റ്റില്‍ പറയാം.

ഇതില്‍ എല്ലാ വിഭാഗത്തിലും നല്ലവരും ഉണ്ട് കേട്ടോ, ഇനി ഞാന്‍ ഇത് എഴുതിയെന്നും പറഞ്ഞു ആര്‍ക്കും എതിര്‍പ്പ് തോന്നേണ്ട. ഇനി എതിര്‍പ്പ് തോന്നിയാല്‍ എന്നെ അറിയിക്ക്യ, ഈ വിലാസത്തില്‍ തന്നെ ആയാല്‍ നല്ലത്. മാന്യഭാഷയാണ്‌ നമുക്ക് നല്ലത് എന്ന് ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. 
ഇതെന്തിനാ ഇവന്‍ ഇപ്പൊ ഈ ലിസ്റ്റ് ഒക്കെ ഉണ്ടാക്കിയതെന്ന് പലര്‍ക്കും തോന്നാം, എന്ത് ചെയ്യാനാ ഇഷ്ടാ, മനസ്സില്‍ വന്നു, എഴുതി, അത്രേയുള്ളൂ. അപ്പൊ പിന്നെ കാണാം.
ശുഭരാത്രി.