Wednesday, February 1, 2012

വളരുന്ന ലോകം, നശിക്കുന്ന പൈതൃകം...


പൈതൃകം.. കേട്ട് കാണാന്‍ വഴിയുണ്ട്, ല്ലേ ആ വാക്ക്. നമ്മുടെ പൂര്‍വികന്മാര്‍ കണ്ടു പിടിച്ച വാക്ക്. ഇന്നത്തെ സമൂഹം നശിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്ക്. വാക്ക് മാത്രമാണോ നശിപ്പിക്കുന്നതെന്ന് ചോദിച്ചാല്‍, അല്ല. പറയുവാന്‍ പലതുമുണ്ടെങ്കിലും, ഇന്ന് പറയുവാന്‍ ആഗ്രഹിക്കുന്നത്, കോണ്‍ക്രീറ്റ് കെട്ടിടങ്ങളേയും അവ മൂലം നശിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിയെയും കുറിച്ച് മാത്രം.

ഭൂമി കൈയേറല്‍ ഇന്നും ഇന്നലെയും ആരംഭിച്ച ഒരു വന്‍ സംഭവം ഒന്നുമല്ല. എന്നാല്‍ അതിനു മേലുള്ള ഭൂ മാഫിയയുടെ കടന്നു കയറ്റം ആരംഭിച്ചിട്ട് അധിക കാലങ്ങള്‍ ആയിട്ടില്ല. ഇന്ന് ഭൂമി ഒരു കച്ചവടച്ചരക്കാണ്. ആര്‍ക്കു വേണമെങ്കിലും എന്ത് വേണമെങ്കിലും ചെയ്യാവുന്ന ഒരു ആധുനിക കച്ചവടച്ചരക്ക്. ഭൂമി വാങ്ങുന്നതും അതില്‍ കെട്ടിടങ്ങള്‍ പണിയുന്നതും ഇന്നലെയും നടന്നിരുന്നത് തന്നെയാണ്. ഭൂമി എന്നൊരു ഗോളം ഉള്ളത് തന്നെ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ജീവിക്കുവാന്‍ വേണ്ടി തന്നെയാണല്ലോ. പക്ഷ, ജീവിക്കുവാന്‍ വേണ്ടി ഈ ഭൂമിയുടെ ഒരു വ്യവസ്ഥയെ തന്നെ തകര്‍ക്കുന്നത് നല്ലതാണോ?

എവിടെ നോക്കിയാലും കെട്ടിടങ്ങളാണ്, പല നിലകളിലായി മാനം മുട്ടെ വളരുന്ന കെട്ടിടങ്ങള്‍. ഇതൊക്കെ കെട്ടി പോക്കുന്നതോ, തണല്‍ മരങ്ങളും മറ്റും നശിപ്പിച്ചിട്ടും. എന്താണ് നേട്ടം? കെട്ടിപ്പൊക്കുന്നവര്‍ക്കു നേട്ടമാണ്. മറിച്ചു വില്ക്കുമ്പോഴും വാടകയ്ക്ക് കൊടുക്കുമ്പോഴും എങ്ങനെയായാലും, കൊടുത്തതിന്റെ ഇരട്ടി തിരിച്ചു കിട്ടും. പിന്നെന്തു നോക്കണം, എന്ത് തണല്‍, എന്ത് മരം, എന്ത് ജീവന്‍. എല്ലാം പണത്തിന്റെ മേല്‍ അധിഷ്ടിതം. ഒരു മരം നട്ട് വളര്‍ത്താനുള്ള പാട് പണ്ടത്തെ ആള്‍ക്കാരോട് ചോദിച്ചാല്‍ അറിയാം. ഇന്നത്തെ സമൂഹത്തിനു എന്ത് അറിയാം? ജീവിക്കുന്നത് തന്നെ കെട്ടിപൊക്കി വെച്ച ഫ്ലാറ്റ് മുറികളില്‍. തൊട്ടടുത്ത റൂമിലെ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ പോലും അറിയേണ്ട ആവശ്യമില്ല.

ഭൂമാഫിയകള്‍ക്ക്‌ കീഴ്പെട്ടു കൊടുക്കുമ്പോളും , നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ഈ ജീവിതം കൊണ്ടെന്താണ് നാം നേടുന്നത്? ഇനി ഈ ഭൂമിയെ മുതലെടുത്ത്‌ കൊണ്ട് ജീവിക്കുന്നവര്‍ക്ക് വേണ്ടി ഒരു വാക്ക്.. നിങ്ങള്‍ നശിപ്പിക്കുന്നത് ചെറിയ ഒരു സമൂഹത്തെ മാത്രമല്ല, പക്ഷെ, നിങ്ങള്‍ ജീവിച്ചു കൊണ്ടിരിക്കുന്ന ഈ ഭൂമിയെ തന്നെയാണ്, വ്യക്തമായി പറഞ്ഞാല്‍, സ്വയം കുഴി തോണ്ടല്‍.

(അടിക്കുറിപ്പ്: ഞാനും ഈ സമൂഹം നയിക്കുന്ന വഴികളിലുടെ സഞ്ചരിക്കുന്നു, എന്നെങ്കിലും...)

ആശയത്തിന് കടപ്പാട്: ശ്രീ ജമാലുദ്ധീന്‍ ഏലിയാസ്‌ ജെ.കെ

No comments:

Post a Comment